കാവ്യയ്ക്ക് പാരപണിഞ്ഞ് ദിലീപ്

സ്കൂള്‍ വാർഷികാഘോഷത്തിൽ ഒപ്പമെത്തിയ കാവ്യയ്ക്ക് ‘പാര പണിഞ്ഞ്’ ദിലീപ്. ശബരി സെൻട്രൽ സ്കൂൾ വാർഷികാഘോഷത്തിൽ അതിഥികളായി എത്തിയതായിരുന്നു താര ദമ്പതികളായ ദിലീപും കാവ്യ മാധവനും. ആശംസ പ്രസംഗം നടത്തുന്നതിനിടെയാണ് ദിലീപ് തന്റെ തനതുശൈലിയിൽ ഭാര്യ കാവ്യയ്ക്ക് രസകരമായൊരു ‘പണി’ കൊടുത്തത്. കാവ്യ സംസാരിക്കാനും പാട്ടുപാടാനും തയാറായി ഇരിക്കുകയാണ്. അതുകൊണ്ട് ഞാൻ അധികം നീട്ടുന്നില്ല എന്നാണ് പ്രസംഗത്തിനൊടുവിൽ ദിലീപ് പറഞ്ഞത്.

‘സ്കൂളിൽ വെറുതെ വന്നാൽ മതി, സംസാരിക്കേണ്ടി വരില്ല എന്നുപറഞ്ഞ് കൊണ്ടുവന്നിട്ട് ഒടുവിൽ ഭർത്താവ് തന്നെ പാര പണിഞ്ഞു’ എന്നായി കാവ്യ. പണ്ടൊക്കെ പ്രസംഗിക്കുമ്പോൾ എന്തെങ്കിലും പറഞ്ഞു പോകാമായിരുന്നു. പക്ഷേ ഇപ്പോൾ എന്തു പറഞ്ഞാലും അത് ട്രോൾ ആയി വരും. അതുകൊണ്ടു മിണ്ടാതെ ഇരിക്കുന്നതാണ് നല്ലതെന്നും കാവ്യ പറഞ്ഞു.

ജീവിതത്തിൽ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് സൂചിപ്പിച്ചായിരുന്നു ദിലീപ് പ്രസംഗം തുടങ്ങിയത്.

‘‘കുറേ വർഷങ്ങൾക്കു ശേഷമാണ് ഞാൻ ഇങ്ങനെ വലിയൊരു വേദിയിൽ സംസാരിക്കുന്നത്. ഞാൻ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളും അതിന്റെ കാരണങ്ങളുമൊക്കെ നിങ്ങൾക്കെല്ലാവർക്കും അറിയാം. പക്ഷേ അതിനെക്കുറിച്ചൊന്നും എനിക്ക് ഇവിടെ സംസാരിക്കാനുള്ള അവകാശമില്ല. അതുകൊണ്ട് അതിനെക്കുറിച്ച് പിന്നീടൊരിക്കൽ എന്റെ പ്രിയപ്പെട്ടവരോടു സംസാരിക്കുന്നതാണ്.

നമുക്കൊരിക്കലും തിരിച്ചു പിടിക്കാൻ പറ്റാത്തതാണ് ബാല്യകാലം. ഇന്ന് ഈ കൊച്ചുകുട്ടികളുടെ കലാവിരുന്ന് കാണുമ്പോൾ നമ്മുടെ പഴയ കാലത്തെക്കുറിച്ച് ഓർത്തുപോകും. കോവിഡ് കാരണം രണ്ടു വർഷങ്ങൾക്കു ശേഷമാണ് വാർഷികാഘോഷം സംഘടിപ്പിക്കുന്നതെന്ന് അധ്യാപകർ പറയുകയുണ്ടായി. അതിലൊരു നിമിത്താകാൻ ഞങ്ങൾക്കു കഴിഞ്ഞതിൽ സന്തോഷമുണ്ട്.

ഞാൻ ഒരുപാട് സംസാരിച്ച് ബോറടിപ്പിക്കുന്നില്ല കാരണം ഒരുപാട് കൊച്ചു കലാകാരന്മാരുടെയും കലാകാരിമാരുടെയും പരിപാടികൾ നടക്കാനുണ്ട്. ഇതിനു ശേഷം കാവ്യയ്ക്ക് സംസാരിക്കണം. കാവ്യയാണെങ്കിൽ ഒരുപാട് സംസാരിക്കണം, പാട്ട് പാടണം എന്നൊക്കെ പറഞ്ഞാണ് വന്നത്. ഇവിടെ സർ കുചേല വൃത്തത്തിലെ രണ്ടു വരികൾ പാടിയപ്പോൾ ‘ശോ ഞാനത് പാടാൻ ഉദ്ദേശിച്ചതാണ് എന്നൊക്കെ പറഞ്ഞ് ആവേശത്തിൽ ഇരിക്കുകയാണ് കക്ഷി. അപ്പോൾ കാവ്യയും രണ്ടു വാക്കുകൾ സംസാരിക്കുന്നതാണ്.’’ ദിലീപ് പറഞ്ഞു.

വേദിയിലെത്തിയ കാവ്യയുടെ മറുപടി: ‘‘ഇവിടുത്തെ കലാപരിപാടികൾ കാണാൻ വന്നതാണ് ഞാൻ, സംസാരിക്കേണ്ട ആവശ്യം വരില്ല എന്നാണ് എന്നോടു പറഞ്ഞിരുന്നത്. പണ്ടൊക്കെ ഒരു ഓളത്തിൽ അങ്ങ് പോകുമായിരുന്നു. എന്തെങ്കിലും സംസാരിക്കാം. കുഴപ്പമില്ലായിരുന്നു. പക്ഷേ ഇപ്പോൾ അങ്ങനെയല്ല. പറയുന്നത് തെറ്റിപ്പോയാൽ പേടിയാണ്. എന്തു പറഞ്ഞാലും ട്രോള് വരും. ഞാൻ പറയുന്നത് നാളെ എങ്ങനെയാണ് യൂട്യൂബിൽ വരുക എന്നുപോലും അറിയില്ല. അതുകൊണ്ട് മിണ്ടാതിരിക്കുക എന്നുള്ളതാണ് ഏറ്റവും നല്ലത്. എന്നെ വിളിക്കരുത് കേട്ടോ ദിലീപേട്ടാ എന്ന് പറഞ്ഞാണ് വന്നത്. എന്നിട്ടിപ്പോ ഇവിടെ വന്നപ്പോ പാരയായത് ഭർത്താവ് തന്നെ. അവിടെ ഇരിക്കുന്ന സമയത്ത് പോലും എന്നോട് സംസാരിക്കണം എന്ന് പറഞ്ഞിട്ടില്ലായിരുന്നു.’’

Advertisement