6 എയർബാഗ് നിർബന്ധമാക്കി കേന്ദ്രം; കാറുകൾക്ക് വില കൂടും, അറിയേണ്ടതെല്ലാം

ന്യൂഡൽഹി: കാറുകളിൽ ആറ് എയർ ബാഗുകൾ കേന്ദ്ര സർക്കാർ നിർബന്ധമാക്കി. അടുത്ത വർഷം ഒക്ടോബർ ഒന്നു മുതൽ എം വൺ കാറ്റഗറിയിൽ ഉള്ള പാസഞ്ചർ കാറുകൾക്ക് ആറ് എയർബാഗുകൾ നിർബന്ധമായും ഘടിപ്പിക്കണമെന്ന നിയമം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.

ഇതോടെ എൻട്രി ലെവൽ കാറുകൾക്ക് മുതൽ വിലകൂടാൻ വഴിയൊരുങ്ങി. ഡ്രൈവറെ കൂടാതെ എട്ടു സീറ്റുകൾ വരെയുള്ള കാറുകളാണ് എം 1 കാറ്റഗറിയിൽ ഉള്ളത്. സാധാരണക്കാർ ഉപയോഗിക്കുന്ന എൻട്രി ലെവൽ കാറുകൾ അടക്കം ഇതിൽ ഉൾപ്പെടും. നേരത്തെ ഈ വിഭാഗത്തിൽ പെടുന്ന കാറുകൾക്ക് മുന്നിൽ രണ്ട് എയർ ബാഗുകളാണ് നിർബന്ധമായും വേണ്ടിയിരുന്നത്. ചിലവിനേക്കാൾ ഉപരി യാത്രക്കാരുടെ സുരക്ഷ കണക്കിൽ എടുത്താണ് നടപടിയെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.

കാറുകളിൽ സുരക്ഷ വർധിപ്പിക്കുന്നതിനായുള്ള നടപടികളെടുക്കാൻ കേന്ദ്രസർക്കാർ നേരത്തെതന്നെ ആലോചന തുടങ്ങിയിരുന്നു. ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി മുംബയിൽ വാഹനാപകടത്തിൽ മരിച്ചത് കാറുകളിലെ സുരക്ഷാ സംവിധാനങ്ങൾ കൂട്ടേണ്ടതിനെ കുറിച്ചും , നിയമം കർശനമാക്കേണ്ടതിനെ കുറിച്ചുമുള്ള ചർച്ചകൾ സജീവമാക്കി. ഒരു വർഷം ഒന്നര ലക്ഷത്തിൽ അധികം ആളുകൾ രാജ്യത്തു റോഡപകടത്തിൽ മരിക്കുന്നുണ്ട് എന്ന ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യുറോയുടെ കണക്കുകളും പുറത്തുവന്നു. പിന്നാലെയാണ് കേന്ദ്ര നടപടി.

ജനുവരിയിൽ ഇതുസംബന്ധിച്ച കരട് വിജ്ഞാപനം കേന്ദ്രം ഇറക്കിയിരുന്നു. പിൻ സീറ്റിൽ യാത്ര ചെയ്യുന്നവർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നത് കർശനമായി നടപ്പാക്കുമെന്നും നിതിൻ ഗഡ്കരി ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം എയർ ബാഗുകളുടെ എണ്ണം കൂട്ടുന്നതോടെ കാറുകൾക്ക് വില കൂടാനും സാഹചര്യം ഒരുങ്ങി. കാറുകളുടെ രൂപഘടനയിൽ മാറ്റം വരുത്തേണ്ടി വരും എന്നത് നിർമ്മാതാക്കൾക്കും വെല്ലുവിളിയാണ്.

Advertisement